അസ്താന: ചൂട് കൂടിയതിന് പിന്നാലെ വലിയ രീതിയിൽ മഞ്ഞുരുകിയതിന് പിന്നാലെ പ്രളയക്കെടുതിയിലായ കസാഖിസ്ഥാനിൽ നാട്ടുകാർ നിർമ്മിച്ച താൽക്കാലിക അണക്കെട്ടുകൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്ത് അധികൃതർ. ഉറാൽ നദിയിലെ ജലം ക്രമാതീതമായി വർധിച്ചതിന് പിന്നാലെ ഒരു ലക്ഷത്തോളം ആളുകളെ ആണ് മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നിരിക്കുന്നത്. പശ്ചിമ കസാഖിസ്ഥാനിൽ മൂവായിരത്തിലധികം വീടുകൾ മുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാർഷിക ആവശ്യങ്ങൾക്കായി നാട്ടുകാർ നിർമ്മിച്ച താൽക്കാലിക അണകളാണ് പ്രാദേശിക ഭരണകൂടം നിലവിൽ തകർക്കുന്നത്.